ജമ്മു കശ്മീരിൽ ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം എഴായി. ഒരു ഡോക്ടറും അതിഥി തൊഴിലാളികളുമാണ് മരിച്ചത്. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഗന്ദർബാൽ ജില്ലയിൽ ഗഗൻഗിറിലെ നിർമ്മാണ സൈറ്റിലാണ് വെടി വയ്പ്പുണ്ടായത്.
ഗന്ദർബാൽ ജില്ലയിൽ ഗുന്ദ്മേഖലയിലെ തുരങ്ക നിർമ്മാണ സൈറ്റിന് നേരെയായിരുന്നു ഭീകരാക്രമണം. ഒരു ഡോക്ടറും 7 അതിഥി തൊഴിലാളികളുമാണ് കൊല്ലപ്പെട്ടത്. വെടിവയ്പ്പിൽ രണ്ട് അതിഥി തൊഴിലാളികൾ തൽക്ഷണം മരിച്ചു. നിരവധി പേർക്ക് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. മരണ സംഖ്യ ഉയർന്നേക്കാം. സ്വകാര്യ കമ്പനിക്കായിരുന്നു നിർമ്മാണ കരാർ.
ഇന്നലെ വൈകിട്ടോടെയാണ് ആക്രമണം ഉണ്ടായത്. അതിഥി തൊഴിലാളികളെ ലക്ഷ്യമിട്ടുള്ള ആക്രമണം ആയിരുന്നു എന്നാണ് നിഗമനം. മേഖലെ പൊലിസിൻ്റെയും സുരക്ഷാ സേനയുടെയും വലയത്തിലാണ്. സംഭവത്തിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ, കേന്ദ്ര മന്ത്രി നിതിൻ ഗഡ്കരി, മുഖ്യമന്ത്രി ഒമർ അബ്ദുല്ല എന്നിവർ അപലപിച്ചു. ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം സമാധാനം പുനസ്ഥാപിച്ചുവെന്ന് നരേന്ദ്ര മോദി തുടർച്ചയായി അവകാശ വാദം ഉന്നയിക്കുമ്പോഴാണ് സാധാരണക്കാരായ തൊഴിലാളികൾക്ക് നേരെയും തീവ്രവാദ ആക്രമണങ്ങൾ.


